എച് 1 ബി വിസ നിരോധനവും മോഡി സർക്കാരും

 വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള തൊഴിൽ  അന്വേഷകർക്ക്  എച് 1 ബി  ഉൾപ്പെടെ ഉള്ള വിസകൾ 2020  ഡിസംബർ വരെ നിർത്തിവയ്ക്കാനുള്ള  അമേരിക്കൻ പ്രസിഡന്റ്റ്  ഡൊണാൾഡ്   ട്രംപിന്റ്റെ  തീരുമാനം ഇന്ത്യയുടെ ഐ ടി  മേഖലക്കും , ഐ ടി വിദഗ്ദ്ധർക്കും  വലിയ തിരിച്ചടിയായി മാറിയിരിക്കുന്നു . ഇത് സംബന്ധിച്ച അമേരിക്കൻ ഭരണകൂടത്തിൻറ്റെ  പ്രഖ്യാപനം ഉണ്ടായതു ജൂൺ 22 ന്  ആയിരുന്നു. പ്രത്യേക സാങ്കേതിക പരിജ്ഞാനമുള്ളവരെ  ഇതര രാജ്യങ്ങളിൽ നിന്നും എച് 1 ബി വിസയിൽ  അമേരിക്കയിൽ  കൊണ്ടുവന്നാണ്  ഐ ടി മേഖലയിലെ   ആഗോള  ഭീമന്മാരായ  കമ്പനികൾ   തൊഴിൽ  ചെയ്യിച്ചിരുന്നത് .ഐ ടി രംഗത്തെ പ്രമുഖ  ഇന്ത്യൻ കമ്പനികളായ  ടി സി എസ് , ഇൻഫോസിസ് , വിപ്രോ തുടങ്ങിയ കമ്പനികൾക്ക് ട്രംപ് ഭരണകൂടത്തിൻറ്റെ  ഈ തീരുമാനം കനത്ത ആഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്.

എന്തിനു വിലക്കുന്നു?

               അന്താരാഷ്ട്ര രംഗത്ത് നിലനിൽക്കുന്ന ഭൗമ-രാഷ്ട്രീയ  ബന്ധങ്ങളിൽ  കോവിഡ് -19    വ്യാപകമായ  മാറ്റങ്ങളാണ്   വരുത്തിയിരിക്കുന്നത് .അമേരിക്കയും ഇന്ത്യയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ   വ്യാപാര , വാണിജ്യ  ബന്ധങ്ങളിൽ വലിയതിരിച്ചടിനേരിട്ടുകൊണ്ടിരിക്കുന്ന  സാഹചര്യമാണ് നിലവിലുള്ളത്.  വിനോദ സഞ്ചാരപോലെയുള്ള സർവീസ് മേഖലകൾ  അടുത്ത കാലത്തൊന്നും ഉയിർത്തെഴുനേല്ക്കാന്  സാധിക്കാത്തവിധത്തിൽ   തകർന്നു. വികസിത രാജ്യങ്ങളും അവികസിത രാജ്യങ്ങളും ഒരുപോലെ സാമ്പത്തിക മുരടിപ്പ് നേരിടുകയാണ്. നിരവധി കമ്പനികളും  വാണിജ്യ സ്ഥാപനങ്ങളും  പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനോ  അല്ലെങ്കിൽ പരിമിതപ്പെടുത്തുവാനോ നിര്ബന്ധിതമായിരിക്കുന്നു.  ഇതിന്റ്റെ  പ്രത്യാഘാതമായി ലക്ഷക്കണക്കിന് ആളുകൾക്ക് അവരുടെ  ജീവിതോപാധിയായ തൊഴിൽ നഷ്ടപ്പെട്ടിരിക്കുന്നു.  ഇന്റർനാഷണൽ  ലേബർ ഓർഗനൈസേഷൻറ്റെ  കണക്കുപ്രകാരം  ലോകത്താകെ 30  കോടി പേർക്ക്  നേരിട്ടും 50  കൊടിയില്പരം പേർക്ക്  പരോക്ഷമായും  തൊഴിൽ നഷ്ടപ്പെടും.  അമേരിക്കയിൽ മാത്രം  ജൂൺ അവസാനത്തോടെ 48   ദശലക്ഷത്തില്പരം പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്.  സെപ്തംബർ മാസത്തോടെ 15  ശതമാനം പേർക്ക് നഷ്ടപ്പെടുമെന്നാണ് അമേരിക്കൻ കോൺഗ്രെസ്സിന്റ്റെ  ബജറ്റ് ഓഫീസിൽ തയ്യാറാക്കിയ  പഠനങ്ങൾ സൂചിപ്പിക്കുന്നത് .  നഷ്ടപ്പെടുന്ന തൊഴിൽ അവസരങ്ങൾ എന്ന് പുനഃസ്ഥാപിക്കാൻ സാധിക്കുമെന്ന് ഒരു  വ്യക്തതയുമില്ല.

             തെരഞ്ഞെടുപ്പുവേളയിലും, അധികാരത്തിലേറിയശേഷവും കുടിയേറ്റങ്ങൾക്കെതിരെ ശക്തമായി നിലകൊള്ളുന്ന നേതാവാണ് ട്രമ്പ്.  2016   ലെ  തെരെഞ്ഞെടുപ്പ് വേളയിൽ  മെക്സിക്കോയിൽ നിന്നുമുള്ള കുടിയേറ്റം തടയാൻ  അതിർത്തിയിൽ  മതിൽ നിർമിക്കുമെന്ന് അദ്ദേഹം    വാഗ്ദാനം നൽകി. അധികാരത്തിൽ എത്തിയ ശേഷം മെക്സിക്കോ അതിർത്തിയിൽ ചില ഭാഗങ്ങളിൽ മതിൽ നിർമാണം ആരംഭിച്ചെങ്കിലും, ആവശ്യമായ ഫണ്ട് അമേരിക്കൻ കോൺഗ്രസിൽ നിന്നും അനുവദിക്കാതിരുന്നതിനാൽ

ആരംഭ ശൂരത്വമായി മാറി. പിന്നീട് , ഭീകരതക്കെതിരായ പോരാട്ടത്തിന്റ്റെ  പേരിൽ  ചില മുസ്ലിം രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാർക്ക് വിലക്കേർപ്പെടുത്തിക്കൊണ്ട്  നിയമമുണ്ടാക്കി. കോവിടിന്റ്റെ  പശ്ചാത്തലത്തിൽ   ഏപ്രിൽ 21  മുതൽ  രണ്ട്  മാസത്തേക്ക് എല്ലാ കുടിയേറ്റങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. അതിനു പുറമെയാണ് ഇപ്പോൾ എച്1  ബി  വിസ ഉൾപ്പെടെയുള്ള ചില വിസകൾക്ക്  ഡിസംബർ അവസാനം വരെ  വിലക്കേർപ്പെടുത്തിയിരിക്കുന്നത് . കോവിഡ്  മഹാമാരി    അമേരിക്കയിൽ  വ്യാപകമായശേഷം ലക്ഷകണക്കിന് അമേരിക്കക്കാർക്ക്  തൊഴിൽ നഷ്ടപ്പെട്ട  സാഹചര്യത്തിലാണ്  പുതിയ നിരോധനം എന്ന് അമേരിക്കൻ ഭരണകൂടം  അറിയിച്ചു  . അവിടത്തെ തൊഴിലില്ലായ്മ നിരക്ക് 2020  ഫെബ്രുവരിക്കും  മേയ്ക്കും  ഇടയിൽ  13  ശതമാനമായി വർധിച്ച സാഹചര്യത്തിലാണ് ഇപ്പോൾ നിരോധനവുമായി ട്രംപ് വന്നിരിക്കുന്നത്. വിസ നിരോധനത്തിലൂടെ ലഭ്യമാകുന്ന തൊഴിൽ അവസരങ്ങൾ കൂടി അമേരിക്കൻ പൗരന്മാർക് ലഭിക്കുമെന്നആണ്  ട്രമ്പ്  ഭരണകൂടത്തിൻറ്റെ  പ്രതീക്ഷ .

                ഗൂഗിൾ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ  സുന്ദർ പിച്ച , ട്രംപിന്റ്റെ  പ്രഖ്യാപനത്തിനെതിരെ ശക്തമായി പ്രതികരിച്ചു. അമേരിക്കൻ സമ്പദ്ഘടനയുടെ വളർച്ചക്കും ഐ .ടി മേഖലയുടെ വികസനത്തിനും  ഏറ്റവും വലിയ സoഭാവന  നൽകിയതും , ഗൂഗിൾ കമ്പനി ബഹുരാഷ്ട്ര കമ്പനിയായി വളരുന്നതിനും പിന്നിൽ കുടിയേറ്റകാരായ  സാങ്കേതിക വിദഗ്ധർ നൽകിയ സംഭാവന വളരെ  വലുതാണെന്നും എല്ലാവര്ക്കും അവസരം നൽകുകയെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്പേസ് എക്സ്  കമ്പനിയുടെ സ്ഥാപകനായ എലോൺ മസ്‌ക്, ആപ്പിൾ സി.ഇ ഒ  ടിം  കുക്ക് തുടങ്ങിയ പ്രമുഖ വ്യവസായികളും  സുന്ദർ പിച്ചയുടെ അഭിപ്രായത്തോട് യോജിക്കുന്നവരാണ് .ലക്‌ഷ്യം തെരഞ്ഞെടുപ്പ്

                 അമേരിക്കയുടെ വിദേശനയ രൂപീകരണത്തിൽ  അവിടത്തെ വ്യവസായ -വാണിജ്യ ഭീമന്മാരുടെ പങ്ക്  വളരെ വലുതാണ്. ട്രമ്പിനും കുടുംബത്തിനും സ്വന്തമായ വ്യവസായ ശൃംഖല ഉണ്ട്. അതുകൊണ്ടു തന്നെ വ്യവസായ മേഖലയുടെ താല്പര്യം സംരക്ഷിക്കാൻ  ശ്രദ്ധിക്കുന്ന ആളാണ് അദ്ദേഹം. ഇപ്പോൾ അദ്ദേഹം എന്തുകൊണ്ട്  വ്യവസായികളുടെ താല്പര്യത്തിനു എതിരായി നീങ്ങുന്നു ? അവിടെയാണ് രാഷ്ട്രീയം കടന്നു വരുന്നത്.  ഗൂഗിൾ , ആപ്പിൾ തുടങ്ങിയ ആഗോള ഭീമന്മാർ എതിർത്തിട്ടും അദ്ദേഹം വിസ നിയന്ത്രണവുമായി  മുന്നോട്ടു പോകുന്നത് നവംബര് മാസത്തിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ്   പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ  രണ്ടാംവട്ടവും റിപ്പബ്ലിക്കൻ പാർട്ടി ടിക്കറ്റിൽ  മത്സരിക്കുന്ന ട്രംപിന്  കാര്യങ്ങൾ    അത്ര എളുപ്പമല്ല. കഴിഞ്ഞ കുറേമാസങ്ങൾക്കു മുമ്പുള്ള രാഷ്ട്രീയ കാലാവസ്ഥ അല്ല ഇന്ന് അമേരിക്കയിൽ ഉള്ളത് .  വംശീയതയുടെ പേരിൽ  ആഫ്രിക്കൻ വംശജർ രാജ്യത്തിന്റ്റെ  പല ഭാഗങ്ങളിലും  ക്രൂരമായ  പോലീസ് മര്ദനങ്ങൾക്കും  വെടിവെപ്പിനും  ഇരയാകുന്നതിന്റ്റെ  പേരിൽ  ആ  വിഭാഗം വോട്ടർമാർ  ട്രംപിന്   എതിരായിരിക്കുകയാണ് . കോവിഡ്   മഹാമാരി കൈകാര്യം ചെയ്തതിൽ  ട്രംപ് വരുത്തിയ വീഴ്ചമൂലമാണ്  ഒന്നേകാൽ ലക്ഷത്തിൽപരം ആളുകൾ  മരണപ്പെട്ടതെന്നു  വംശീയതക്   അതീതമായി  ബഹുഭൂരിപക്ഷം ജനങ്ങൾ വിശ്വസിക്കുന്നു.  അനിയന്ത്രിതമായ രോഗവ്യാപനത്താലാണ്  നാല്പതു ദശലക്ഷത്തിനുമേൽ ആളുകൾക്ക് തൊഴിൽ  നഷ്ടപ്പെട്ടതും, തൊഴിലില്ലായ്മ  നിരക്ക് ക്രമാതീതമായി വർധിച്ചതെന്നും അമേരിക്കക്കാർ കരുതുന്നുണ്ട് .ദിവസം കഴിയുംതോറും അദ്ധേഹത്തിന്റ്റെ  ജനസമ്മിതി ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് , നഷ്ടപെട്ട ജനസമ്മിതി  തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തോടെ  വിസ നിരോധനത്തിനും , കുടിയേറ്റ നിയന്ത്രണങ്ങൾക്കും  അദ്ദേഹം ഇപ്പോൾ  തയ്യാറായിരിക്കുന്നത് .

ഇന്ത്യയെ എങ്ങിനെ ബാധിക്കും?

              കോവിഡ് ഉണ്ടാക്കിയ വ്യാപാര മാന്ദ്യത്തെ അതിജീവിച്ചു  മെല്ലെയാണെങ്കിലും  കരകയറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ ഐ ടി  വ്യവസായത്തിന് വലിയ തിരിച്ചടിയാണ്  ട്രംപിന്റ്റെ  ഈ വിസ നിരോധനം.  എച് 1 ബി  വിസയുടെ അടിസ്ഥാനത്തിലാണ്  ഇന്ത്യൻ ഐ ടി കമ്പനികൾ അമേരിക്കയിലെ അവരുടെ ഐ ടി  വ്യവസായം  നടത്തുന്നത് .ഏകദേശം 30   ബില്യൺ ഡോളറിൻറ്റെ  ഐ ടി സേവന ങ്ങളായിരുന്നു  2018 ൽ  ഇന്ത്യയിൽ നിന്നും അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്.  ട്രംപ് അധികാരത്തിലെത്തിയ ശേഷം വരുത്തിയ വിസ നിയന്ത്രത്തിൻറ്റെ  ഫലമായി  വിദ്യാത്ഥികളും സാങ്കേതിക വിദഗ്ധരും ഉൾപ്പെടെയുള്ള വിഭാഗങ്ങൾക്ക് 85000  എച് 1 ബി വിസ  എന്നായി കുറച്ചു . ഇതിൻറ്റെ   എഴുപതു ശതമാനവും  ഇന്ത്യൻ വംശജർക്കാണ് ലഭിച്ചുവരുന്നതു  കടക്കലാണ്  ട്രംപിന്റ്റെ  കത്തി പതിഞ്ഞിരിക്കുന്നത്  അമേരിക്കയിൽ ഉപരിപഠനത്തിനും   തൊഴിൽ  തേടാനുമുള്ള പതിനായിരക്കണക്കിന് ഇന്ത്യൻ യുവാക്കളുടെ സ്വപ്നം ട്രംപ് തകർത്തിരിക്കയാണ്.  അമേരിക്കയിലെ ഐ ടി മേഖലയിൽ ജോലിചെയ്യുന്ന നിരവധി ഇന്ത്യക്കാർക്ക്  കോവിടിന്റ്റെ  പശ്ചാത്തലത്തിൽ ജോലി നഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ സ്ഥിതിയും വ്യത്യസ്ഥമല്ല . അമേരിക്കയിൽ നിന്നുമുള്ള ജോലി ലഭിച്ചിരുന്ന പല ചെറുകിട/സ്റ്റാർട്ട് അപ്പ്  ഐ ടി കമ്പനികൾക്കും  അവ നഷ്ടപ്പെട്ടു.ഐ ടി രംഗത്ത് തൊഴിലില്ലായ്മ വർധിപ്പിക്കാൻ ഇവ ഇടയാക്കും .  ഇക്കാര്യത്തിൽ ശക്തമായി പ്രതികരിക്കാനും അമേരിക്കയുടെ തീരുമാനം പുനഃ പരിശോധിക്കണമെന്നു    ആ‌വശ്യപ്പെടാനും കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ല. ഇന്ത്യൻ ഐ ടി മേഖലയുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ  കേന്ദ്ര സർക്കാരും പ്രധാനമന്ത്രി മോഡിയും  മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചു  

Comments